Total Pageviews

Monday, 27 August 2012

ഗോപികാദണ്ഡനം



ഗോപികാദണ്ഡനം

ഗോപസ്ത്രീകളുടെ
തുകിലും വാരിക്കൊണ്ട്
കടന്നു കളഞ്ഞ കണ്ണൻ
അമ്പാടിമുക്കിൽ
ഒരു ജൗളിക്കട തുറന്നു.
അവിടെയിപ്പോൾ
ഗോപികമാരുടെ
വൻ തിരക്കാണത്രേ!
ചിലതിനു കിഴിവുണ്ടെന്നും
കേൾക്കുന്നു.







Monday, 21 May 2012

കൊതുകുകളെ എങ്ങനെ ഗേഡു ചെയ്യാം?


കൊതുകുകളെ എങ്ങനെ ഗേഡു ചെയ്യാം?

ചൈനേന്റെ ബാറ്റിനെയും
ഫാനിന്റെ കാറ്റിനെയും ഭേദിച്ച്
കൊതുകുതിരിയുടെ നാറ്റം സഹിച്ച്
കൊതുകുവലയുടെ ഗ്യാപ്പും ഗ്രഹിച്ച്
ലക്ഷ്യത്തിലെത്തി രക്തം കുടിച്ച്
അടി കൊള്ളാതെ രക്ഷപ്പെടുന്ന കൊതുകൾക്ക്
എ പ്ലസ് തന്നെ കൊടുക്കണം.

പ്രതിബന്ധങ്ങളൊന്നുമില്ലാത്ത
സാഹചര്യം തിരിച്ചറിഞ്ഞ്
അവസരം നോക്കി ലക്ഷ്യത്തിലെത്തി
തന്ത്രപൂർവം ചോര കുടിച്ച്
സുരക്ഷിതരായി മടങ്ങുന്ന
കൊതുകുകൾക്ക് എ ഗ്രേഡ് കൊടുക്കാം.

തടസ്സങ്ങളെ സധൈര്യം അതിജീവിച്ച്
എങ്ങനെയും ലക്ഷ്യത്തിലെത്തി
രക്തം കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും
അടി കൊള്ളാതെ ജീവൻ നിലനിർത്തുന്ന
കൊതുകൾക്ക്
നിസ്സംശയം ബി പ്ലസ് നല്കാവുന്നതാണ്.

ഏതു പ്രതികൂല സാഹചര്യത്തെയും
ബുദ്ധിപൂർവം തരണം ചെയ്ത്
ലക്ഷ്യത്തിലെത്തി ചോര കുടിച്ച്
അടികൊണ്ടിട്ടും ചാകാതെ
രക്ഷപ്പെടുന്ന കൊതുകുകൾക്ക്
ബി ഗ്രേഡിന് തീർച്ചയായും അർഹതയുണ്ട്.

വിഘ്നങ്ങളെയെല്ലാം മറികടന്നു ചെന്നിട്ടും
രക്തം കുടിക്കാൻ കഴിയാതെ
അടി കൊണ്ട് വീരമൃത്യു വരിക്കുന്ന
കൊതുകുകൾക്ക് നല്കാവുന്നത്
ആദരാഞ്ജലികളാണ്.
വേണമെങ്കിൽ
മരണാനന്തര ബഹുമതിയായി
സി പ്ലസ് ഗ്രേഡും നല്കാവുന്നതാണ്.

Saturday, 7 April 2012



പിതൃഭ്യഃ സ്വധാ *

രിച്ചവര്‍ 
വെറും മണ്ടന്മാരാണെന്നാണ്
പലരുടെയും വിചാരം 
മരണവീട്ടില്‍ ചിലരുടെ 
പെരുമാറ്റം കണ്ടാല്‍ 
അങ്ങനെയാണു തോന്നുക.
എന്നാല്‍, മരിച്ചവരെപ്പോലെ
ഇത്ര ഔചിത്യമുള്ളവരാരുണ്ട് ?
അടുത്തു വന്ന് അലമുറയിടുന്നവരോട്
എത്ര സംയമനത്തോടെയാണ് 
അവര്‍ പെരുമാറുന്നത് ?
കപടനാട്യക്കാരെ അവര്‍ 
പരിഹസിച്ചു ചിരിക്കാറില്ല.
ദേഹത്തു റീത്തുകള്‍ കുന്നുകൂടി 
വീര്‍പ്പു മുട്ടുമ്പോഴും 
ഔപചാരികതയുടെ പേരില്‍ 
അവര്‍ അനങ്ങാതെ കിടന്നുതരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയുമാകട്ടെ 
മരിച്ചവരുടെ മാനം കാക്കാന്‍ 
നമുക്കു തീര്‍ച്ചയായും ബാധ്യതയുണ്ട്.
ഒരാള്‍ മരിച്ചാല്‍ പിന്നെ അയാള്‍ 
ജീവിച്ചിരിക്കുന്നവരുടെ  കോപ്രായങ്ങള്‍ 
കാണാതിരിക്കുന്നതു തന്നെയാണു നല്ലത് .
(അതുകൊണ്ടാണല്ലോ മരിച്ചാലുടനെ 
നാമവരുടെ കണ്ണുകള്‍ പൂട്ടുന്നത് ? )
പരേതന്‍ ഗതികെട്ട് 
എന്തെങ്കിലും പറഞ്ഞുപോകാതിരിക്കാന്‍
താടിയെല്ല് ഒരു നാടകൊണ്ട് 
തലയിലേയ്ക്കു ബലമായി 
ബന്ധിക്കുന്നതും ഉചിതം തന്നെ.
റീത്തുകളിലുപയോഗിക്കുന്ന
പഴകിയ പൂക്കളുടെ 
പുഴുങ്ങിയ ഗന്ധം അറിയാതിരിക്കാന്‍ 
പരേതന്റെ മൂക്കില്‍ 
പഞ്ഞി തിരുകുന്നതും നല്ലതാണ്,
ചുംബിക്കുന്നവരുടെ 
വായ്നാറ്റമറിയാതിരിക്കാനും
അതുപകരിക്കുമെന്നോര്‍ക്കുക.
കപടനാട്ട്യക്കാരെ 
കാലെടുത്തു തോഴിക്കാതിരിക്കാന്‍ 
കാലിലെ പെരുവിരലുകള്‍ തമ്മില്‍ 
ഒരു നാടകൊണ്ട് 
ബന്ധിക്കുന്നതും ബുദ്ധിയാണ്.
വേണ്ടസമയത്ത്  നാമിതെല്ലാം
ഓര്‍ത്തു ചെയ്തേ പറ്റൂ
പരേതരുടെ മാനം കാക്കാന്‍
നമുക്കു തീര്‍ച്ചയായും 
ബാധ്യതയുണ്ട്.

-------------------------------------------------------
* പിതൃക്കള്‍ക്ക് ദ്രവ്യം സമര്‍പ്പിച്ചുകൊണ്ട്‌ ചൊല്ലുന്ന മന്ത്രം.